അവൻ






*അവൻ*

ഇന്നെനിക്ക് ഞാൻ 
ഇവിടം വിരാമം കുറിക്കുന്നു.
കാപട്യം നിറഞ്ഞൊരെൻ
പ്രണയ മൊഴികളിൽ കൂരിരുളിനാൽ
ആരോ ചായം പൂശുന്നു...

ഉള്ളിലെന്നും പുകഞ്ഞിരുന്ന
അവനെന്ന തിരിനാളത്തിനായ്
ഞാനെന്നെ ബലി കൊടുക്കുന്നു...
കരിഞ്ഞു പൊന്തുന്ന 
പുക കാറുകൾക്കുള്ളിൽ നിന്നും
അവനെന്ന ഉത്തരം 
പിറവിയെടുത്തിരിക്കുന്നു..

ഇന്നു ഞാൻ പലതും 
തൊട്ടറിയുന്നു..
അലമുറയിൽ കരയുന്ന
പിഞ്ചുടലുകൾ തൻ വിലാപം
എൻ്റെ കാതുകളിൽ 
പടർന്നു കയറുന്നു..

വിശന്നു മരിച്ച ഉടലുകളുടെ
രൂക്ഷ ഗന്ധം
എൻ്റെ നാസ ദ്വാരങ്ങളെ
വരിഞ്ഞു മുറുക്കുന്നു..

കീറിപ്പറിഞ്ഞ ഉടയാടകളും പേറി
അർദ്ധ നഗ്നരാം പെൺമേനികൾ 
ദയനീയമാം വിധം എന്നെ
തുറിച്ചു നോക്കുന്നു..

വസന്തം മറച്ച 
എൻ്റെ മിഴികളിൽ 
വിപ്ലവത്തിൻ വേനൽ പതിയെ
പടർന്നു കയറുന്നു..

പ്രണയ മാസ്മരികമാം 
നിനവുകളിൽ നിന്ന് 
ഞാനെന്ന ഉത്തരം മനുഷ്യനായി
മാറുന്നു..

        അകൽമഷ

ഒരു കവിത എഴുതണം




പൂക്കളിൽ നിന്നകന്ന്
ഇനിയെനിക്കൊരു കവിത 
എഴുതണം..
രക്ത കറകളാൽ എനിക്കതിനെ
ചായം പൂശണം.
വിശന്നു മരിച്ച ഉടലുകളെ,
പുതു മൊഴികളാൽ 
എനിക്കതിൽ വരയ്ക്കണം.
അന്നം തിന്നു മടുത്ത കല്ല് ശിലകളുടെ
ഇനിയും നിറയാത്ത 
കുടവയറുകൾ പൊട്ടും വിധം
ദൈവ ശിലകളെ എനിക്കതിൽ 
പഴി പറയണം..

ഇനിയെനിക്കൊരു
കവിത എഴുതണം,

കുബേര പ്രഭുവിന്റെ
ധാന്യപുരയ്ക്കു പിന്നിൽ 
വിശന്നു മരിച്ച കേളുവിൻ്റെ
കീറത്തുണിയാൽ എനിക്കതിന് 
ചട്ടം കെട്ടണം..

ഇനിയെനിക്കൊരു 
കവിത എഴുതണം.

അശുദ്ധനെന്ന് പഴി പറഞ്ഞ് 
അഴിത്തം പൂണ്ട പുലയൻ കുളിച്ച
കുളത്തിലെ 
ഇനിയും മരിക്കാത്ത മത്സ്യങ്ങളെ കുറിച്ച്
ഇനിയെനിക്കൊരു കവിത എഴുതണം..

   അകൽമഷ

ചുവന്ന പൂക്കൾ





ചുവന്ന പൂക്കൾ 

നിറയെ ചുവന്ന പൂക്കൾ
അതിനിടയിൽ നീയും ഞാനും,..
കോർന്നങ്ങനെ,
പിണഞ്ഞങ്ങനെ,
ഋതുക്കൾ മറഞ്ഞിട്ടും 
പിന്നെയും പൂത്തിങ്ങനെ.

അറ്റമില്ലാ ആരാമത്തിൽ
നാമങ്ങനെ,
ഒരു തണ്ടിൽ തളിർത്ത പുഷ്പം പോൽ
ചേർന്നങ്ങനെ,
കൊടും വേനലിലും
ദളങ്ങൾ പൊഴിയാത്ത പൂക്കളങ്ങനെ,
നമ്മുടെ പ്രണയ പ്രഭയിൽ
ഭ്രാന്തമായി പൂത്തിങ്ങനെ.

അറ്റമില്ല വസന്തത്തിനാൽ 
വേനൽ പൂക്കളോട് പരിഭവം
ചൊന്നിങ്ങനെ,
കാലം തെറ്റി നിങ്ങൾ 
പൂത്തതെന്തേ ഇങ്ങനെ.

കോർന്നു കിടക്കുന്ന അവർ
പിരിയാത്തിടത്തോളം.
പടർന്നു പന്തലിച്ച വസന്തം
മാറാത്തിടത്തോളം.
പൊഴിഞ്ഞു വീഴാൻ 
പൂക്കൾക്ക് നിർവാഹമില്ല
ഈ മലർവാടിയിൽ ദളങ്ങൾ 
പൊഴിയുകയുമില്ല.

നിറയെ ചുവന്ന പൂക്കൾ
അതിനിടയിൽ നീയും ഞാനും..
കോർന്നങ്ങനെ,
പിണഞ്ഞങ്ങനെ,

     അകൽമഷ

ഹേമന്തങ്ങൾ






ഹേമന്തങ്ങൾ

ഹേമന്തങ്ങളേ,
കാലം കട്ടെടുത്തൊരെൻ
നിനവുകളും ചുമന്ന് ഇതു വഴി വരൂ,..
അലമുറയിൽ കരയുന്ന 
എൻ ഹൃദയാലകളുടെ
വിലാപത്തിന് കൂട്ടിരിക്കൂ,..

ഹേമന്തങ്ങളേ,
നിനവുകളുടെ സാന്നിധ്യത്തിലും
അന്ധകാരം പടർന്ന ഹൃദയത്തിലും
തിരകളങ്ങനെ തിളങ്ങുകയാണ്..
ഓർമ്മപ്പെടുത്തലിൻ്റെ പ്രഭയിൽ
ഭൂതകാല പ്രണയം മിഴികളിലേക്ക് 
പടർന്നു കയറുകയാണ്.

ഈ നിശയും നിലാവും..
കരയും അലയും..
മൊഴിയും മൗനവും..
പ്രണയമില്ലെങ്കിൽ ഇവയെല്ലാം
ജീവനുള്ള വെറും
ജഡങ്ങൾ മാത്രമാണ്..

ഹേമന്തങ്ങളേ, 
വരൂ,..
ഈ തിരകളുടെ
വിരഹ വിലാപത്തിന് കൂട്ടിരിക്കൂ,..
ഇരുൾ മൂടിയ ഈ നിശയിൽ
എന്നുള്ളിൽ പ്രണയം നിറയ്ക്കൂ,..

ഹേമന്തങ്ങളേ,
നിങ്ങളിതു വഴി വരൂ,..

      അകൽമഷ

മിസ്ഹബ് ഇബ്നു ഉമൈർ







*മിസ്ഹബ് ഇബ്നു ഉമൈർ*

അല്ലയോ മിസ്ഹബ്,

കുളമ്പിട്ടടിക്കുന്ന കുതിരകൾ
തന്നെയാണെ സത്യം.
വരണ്ട മരു ഭൂമികളിൽ
വിത്തുകൾ മുളപ്പിക്കുന്ന
മഴത്തുള്ളികൾ തന്നെയാണെ സത്യം.
മനിത നയനങ്ങളിൽ 
വർണ്ണങ്ങൾ വിരിക്കുന്ന
പ്രകാശ കിരണങ്ങൾ തന്നെയാണെ സത്യം.

ഉഹദിൻ മലനിരകളിലിന്ന് 
അന്ധകാരം പടർന്നു കയറിയിരിക്കുന്നു. 
മദീനാൻ മലർവാടികളിൽ
പൂക്കൾ പൊഴിഞ്ഞിരിക്കുന്നു.
ഉഹദിൻ താഴ്വരകളിൽ 
ശേഷിച്ച മൊട്ടുകളും
വാടി കരിഞ്ഞിരിക്കുന്നു. 
അങ്ങയുടെ അഭാവത്തിൽ
വസന്തം എന്നെന്നേക്കുമായി
പടിയിറങ്ങിയിരിക്കുന്നു.

മിസ്ഹബ്, 
എത്ര സുന്ദരനായിരുന്നു നീ, 
കുബേര പുത്രൻ.
അറേബ്യൻ മണലാരുണ്യങ്ങളിൽ പോലും
സുഗന്ധം പരത്തിയിരുന്ന 
മക്കയുടെ പരിമളമായിരുന്നു നീ, 
ഓടിയകലുന്ന കുതിരപ്പുറത്തിരിക്കുന്ന 
നിൻ്റെ മുഖമൊന്നു കാണാൻ 
ജാലകങ്ങൾ നീക്കി അന്ന് സുന്ദരികൾ 
പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു.
പട്ടിൽ നെയ്ത് മണലിലുരുഞ്ഞു കിടക്കുന്ന 
നിൻ്റെ വസ്ത്രങ്ങളെ പുണരാൻ
അന്ന് വഴി വക്കിലെ മണൽത്തരികൾ
പുല്ലുകളോട് മത്സരിച്ചിരുന്നു.

ഒടുക്കം ദൈവ തൃപ്തിക്ക്
അതീതനായി നീയെല്ലാം വെടിഞ്ഞു.
സമാധാനത്തിന്റെ ചേരിയിലേക്ക് 
ചുവടു വച്ചപ്പോൾ 
നിൻ്റെ പണവും സമ്പത്തും ഐശ്വര്യവും 
നീ ഉപേക്ഷിച്ചു. 
പട്ടിണി പാവങ്ങളുടെ വിശപ്പിൻ്റെ 
വേദനകൾ നീയും ഏറ്റുവാങ്ങി.
പട്ടുമെത്തയിലുറങ്ങിയ 
നിൻ്റെ ചുമരുകൾ 
തറയിൽ കിടന്നു തഴമ്പിച്ചു.
പവിഴ മുത്തുകൾ കൊണ്ട് 
അലങ്കരിച്ച പാദരക്ഷകൾ
ചുമന്നിരുന്ന നിൻ്റെ പാദങ്ങൾ.
ഇന്നു ചുടുമണ്ണിലുരഞ്ഞു
വിള്ളലുകൾ ഏറ്റുവാങ്ങി,.

രൂപ സാദൃശ്യത്തിൽ 
ദൈവ ദൂതനോട് പോലും 
സാമ്യത പുലർത്തിയിരുന്ന 
വദനത്തിനുടമയായിരുന്നത് കൊണ്ട് 
ഉഹദിൻ ഇരു കരങ്ങളറ്റു
നെഞ്ചു തുളഞ്ഞു വീരമൃത്യു വരിച്ച
നിൻ്റെ ചേതിച്ചു കിടക്കുന്ന 
ശരീരം കണ്ട് 
മാലാഖമാർ പോലും പൊട്ടിക്കരഞ്ഞു
പോയിരുന്നു.

അല്ലയോ മിസ്ഹബ്,

ഇന്നു നിന്നെ പൊതിയാൻ 
പട്ടുമെത്തകളില്ല.
ഇന്നു നിന്നിൽ സുഗന്ധം പടർത്താൻ 
സുഗന്ധ ദ്രവ്യങ്ങളില്ല. 
എത്ര സുന്ദരനായിരുന്നു നീ, 
കുബേര പുത്രൻ.
അറേബ്യൻ മണലാരുണ്യങ്ങളിൽ പോലും
സുഗന്ധം പരത്തിയിരുന്ന 
മക്കയുടെ പരിമളം.
എന്നിട്ടും അറ്റകരങ്ങളും
അറുപതിൽ പരം കീറിപ്പറിഞ്ഞ
ഉടയടയും,
നിൻ്റെ ശരീരത്തെ പൂർണ്ണമായും
ചുറ്റി പൊതിയാൻ കഴിയാത്ത വിധം.
വസ്ത്രം തികയാത്തതിനാൽ 
നിൻ്റെ കാലുകൾ  
അന്നു നിന്നെ പുണരാൻ കൊതിച്ച
പുൽമേടുകൾ കൊണ്ട് മറച്ചിരിക്കുന്നു.
എന്നിട്ടും കാലത്തിനു മുന്നിൽ 
ഞങ്ങൾക്കുള്ളിൽ
നീയിന്നും പുഞ്ചിരിച്ചു കൊണ്ടു
കിടക്കുകയാണല്ലോ മിസ്ഹബ്.

നീ അവനെ തൃപ്തിപ്പെട്ടിരിക്കുന്നു..!!
അവൻ നിന്നെയും തൃപ്തിപ്പെട്ടിരിക്കുന്നു..!!

        അകൽമഷ

മറന്നു തുടങ്ങാം



മറന്നു തുടങ്ങാം

മറന്നു തുടങ്ങാം പതിയെ
നമുക്ക് പലതും.
അന്യോന്യം കലഹിച്ചു വ്രണപ്പെടുത്താതെ
പതിയെ പൊഴിഞ്ഞു വീഴാം
നമുക്കീ വേനലിൽ.

ഓർത്തെടുക്കാൻ പോലും
ശേഷിപ്പുകളില്ലാതെ 
കരിച്ചു കളയാം നമുക്കീ 
പ്രിയപ്പെട്ട നിനവുകളൊക്കയും.

പ്രണയ പുഷ്പ്പങ്ങൾ 
ജീർണ്ണിക്കും മുൻപേ,
കൊട്ടിയടക്കാം നമുക്കീ 
ഹൃദയ കവാടത്തെ.

അന്നേതോ വേനൽ മഴയിൽ 
സംഗമിച്ച നാം
പഴി പറയാതെ,
മിഴി നിറയാതെ,
ഇന്നീ പുലരിയിൽ
ഇരു ദിക്കിലേക്ക് പതിയെ
നടന്നകലാം നമുക്ക് 

ഇതും വിരഹമാണ്.
കുത്തി നോവിക്കാൻ
ഓർമ്മകളില്ലാതെ,
വെറുപ്പുളവാക്കാൻ
നിമിഷങ്ങളില്ലാത്ത,
പഴി പറയാൻ അവളുമില്ലാതെ,
മിഴി നിറയാൻ 
ഓർമ്മപ്പെടുത്തലുകളില്ലാതെ
തകരും മുൻപേ
തിരഞ്ഞെടുത്ത 
ഒരു ചെറു വിരഹം.!!

        അകൽമഷ

ശിശുദിനം






    ശിശുദിനം 



മരിച്ചത് ഞങ്ങളല്ല.

നിങ്ങളാണ്..

തകർന്നത് ഞങ്ങളുടെ 

അസ്ഥികളല്ല.

നിങ്ങളുടെ നട്ടെല്ലുകളാണ്.. 

തളർന്നു കിടക്കുന്നത് 

ചിതറിത്തെറിച്ച ഞങ്ങളുടെ കരങ്ങളല്ല

ഉയർന്നു പൊന്തുവാൻ മടിച്ച

നിങ്ങളുടെ മുഷ്ടികളാണ്.

അന്ധകാരം പടർന്നത്

ഞങ്ങളുടെ കണ്ണുകളിലല്ല,

നിങ്ങളുടെ ചേരീ തീർത്ത മിഴികളിലാണ്.

ഫാസിസം അടിമകളാക്കിയത് 

ഞങ്ങളുടെ ശരീരങ്ങളെയല്ല.

നിങ്ങളുടെ ഹൃദയങ്ങളെയാണ്.

ചിതറിത്തെറിച്ചു കിടക്കുന്നത്

വെറും പിഞ്ചു മേനികളല്ല

അനീതിക്കെതിരെ കരങ്ങളുയർത്തിയ 

ഞങ്ങളുടെ ധീര രക്തസാക്ഷികളാണ്.

ശിശുദിനത്തിൽ ഞങ്ങളെഴുതിയത് 

മഹത് വചനങ്ങളല്ല.

പിഞ്ചു മേനികൾക്കുള്ള

ചരമ ഗീതങ്ങളാണ്.


       അകൽമഷ 

മന്ദഹാസം







മന്ദഹാസം 

നീയെൻ ഹൃദയത്തെ
വ്രണപ്പെടുത്തിയതെന്തേ..?
അകതാരിൽ തുടിച്ച പ്രണയത്തെ 
പിഴുതെറിഞ്ഞതെന്തേ,..? 
മനതാരിൽ നാം നട്ട കിനാക്കൾ
തളിർക്കും മുൻപേ
ഹൃദയ കോവിലിൽ നീയെനിക്ക്
ചിതയൊരുക്കിയതെന്തേ,

നാം നടന്ന പ്രണയ വീഥിയിൽ
ഇരു ദിക്കിൽ തളിർത്ത 
പുഷ്പ്പങ്ങളെല്ലാം 
ഏകനായ് കിതയ്ക്കുന്ന
എന്നെ തുറിച്ചു നോക്കുമ്പോൾ
ചുളിഞ്ഞ ദളങ്ങൾ പോൽ 
നിർവാഹമില്ലാതെ ഞാനും
ശിരസ്സു കുനിക്കുന്നു..

പെൺകൊടീ,
ഒരിക്കൽ കൂടി നീയൊന്ന്
തിരികെ വരുമെങ്കിൽ,
തകർന്ന ഹൃദയത്തിൻ പാതി 
നീ തന്നിരുന്നെങ്കിൽ,
ചോർന്നൊലിക്കുന്ന നിനവുകളെ 
തളം കെട്ടി നിർത്താം ഞാൻ.
ഹൃദയ ദർപ്പണമാം വനത്തിൽ
കപട മന്ദഹാസം നിറയ്ക്കാം ഞാൻ..

     

            അകൽമഷ

അകലെ






അകലെ 

ഇനിയും നാം എത്ര അകലണം.
അന്നപ്പോഴോ നനഞ്ഞൊട്ടിയ 
ഇരു ഇലകളെപോൽ 
ചേർന്നിരുന്ന നാം 
ഇനിയുമെത്ര അകലണം..

പ്രണയ കമ്ര വസന്തത്തിൽ മതിമറന്നു 
വിരഹ ഗർത്തത്തിൽ വഴുതി വീണ നാം
നിനവുകളിൽ പോലും അന്യരാവാൻ
ഇനിയും നാം എത്ര അകലണം..

വഴി മറന്നകന്ന വിജന വീഥിയിൽ
ഇന്നും കോർന്നു കിടക്കുന്ന 
നിഴലുകളെ പിളർത്തുവാൻ
ഇനിയും നാം എത്ര അകലണം..

ഉപാധികളില്ലാ,..
ഉപമയുമില്ല,..
ഓർക്കാതിരിക്കുക,..
ഓർമ്മകളിൽ അന്യോന്യം തിരി തെളിക്കാതിരിക്കുക.
നിഴലുകളങ്ങനെ ചേർന്നിരിക്കട്ടെ, 
ഒരു പ്രണയത്തിൻ്റെ ശേഷിപ്പുകണക്കേ,

ഞാൻ മരിച്ചെന്നു നീയും 
നീ മറന്നെന്നു ഞാനും 
പരസ്പരം കരുതി 
ഓർമ്മകൾക്ക് ഇവിടം
വിരാമം കുറിക്കാം..

       അകൽമഷ

നനഞ്ഞ പക്ഷീ







നനഞ്ഞ പക്ഷീ

നിശയിൽ നീലിമയിൽ
കൂട്ടിരുന്ന പ്രിയപ്പെട്ട പക്ഷീ,..
നിറങ്ങൾ കണ്ടു മിഴി മടുത്തിട്ടാണോ
ഇരുളിൻ ആഴങ്ങളിൽ 
നനഞ്ഞ ചിറകുമായി നീയിന്നും
എനിക്ക് കൂട്ടിരിക്കുന്നത്.

അകലെ ഇരുളലകളിൽ എവിടെയോ.
പ്രണയം മടുക്കാത്ത,
മറവി പടരാത്ത 
ആത്മാക്കളുണ്ടത്രേ,.

ഈ ഇരുളിൻ
ഇരു ദിക്കിലേക്ക് നമുക്ക്
പതിയെ തുഴഞ്ഞകലാം,..
വസന്തം പൊഴിയാത്ത 
ആരാമം കണ്ടാൽ അവിടേക്ക്
ചേർന്നു പറക്കാം..

ഇല്ലാ,..!!
നീയും മറക്കും..! 
നിനക്കും മടുക്കും..! 
മറവി തൻ നൈവേദ്യം നീയും കഴിക്കും
ചിറകുണങ്ങിയാൽ
നീയും അകലേക്ക്
പറന്നകലും...

        അകൽമഷ

മൗനം





മൗനം 

മൗനത്തിലാണ്ട് മൊഴി മറന്ന നാം..
മിഴി തളർന്ന നാം..
കനലു പോലെരിയുന്ന നിനവുകൾ തൻ 
ഭൂതകാലത്തിൽ 
വിരഹ വേനലിൽ വഴിമറന്ന നാം,
അധരങ്ങളെ തളച്ച
മൗനത്തിൻ കറയുമായി
ഇന്നീ ശീതകാലത്തിൽ 
അന്യരായി വീണ്ടും സംഗമിക്കവേ,

കാലം തെറ്റി തളിർത്ത
വസന്ത മെന്നോണം
കോലം ചുളിഞ്ഞ മേനിയാണ് 
ഞാനെന്ന സത്യം 
കാലം വെടിഞ്ഞു 
ഇന്നെന്നുള്ളിൽ വീണ്ടും പ്രണയം പടർത്തി.

വേനലണഞ്ഞാൽ മാത്രം
പൂക്കുന്നു ചില പുഷ്പ്പങ്ങളെ പോലെ 
ചാരത്തു നീ അണഞ്ഞതിൽ പിന്നെ 
പൂക്കാതെനിക്കിനി നിർവാഹമില്ലല്ലോ,

മിഴികളിൽ തിളങ്ങുന്ന പ്രണയ കിരണങ്ങൾ 
മൊഴികളിലേക്ക് പടർത്താതേ
നീ യെന്തിനിന്നും
മൗനത്തിലാണ്ട്
കിലുങ്ങാത്ത കുലുസു പോൽ 
സ്തംഭിച്ചു നിൽക്കുന്നു.

അന്നു പടിയിറങ്ങുമ്പോൾ
മുടിയിഴകളിൽ നീ ചൂടിയ 
വാടി കരിഞ്ഞ ചെമ്പകം
വസന്തം മരിച്ചിട്ടും 
ഇന്നീ ശീതകാലത്തിൽ
പിന്നെയും തളിർക്കുന്നതിനു കാരണം
പ്രണയമല്ലേ,..?

അന്യരാവും മുൻപ് 
ഒരിക്കൽ കൂടിയെങ്കിലും
മൗനം വെടിഞ്ഞ്
നീയൊന്ന് മന്ദഹസിച്ചെങ്കിൽ 
അന്നു നാം പാതയിൽ ഉണർന്ന
കിനാക്കളെല്ലാം 
ഇന്നീ പുലരിയിൽ
പിറവിയെടുത്തേനേ,..

       അകൽമഷ

വേര്





പുറം തോലിൽ 
പൊഴിഞ്ഞു വീണ ഇലകളും
കരിഞ്ഞുണങ്ങിയചില്ലകളും
വിണ്ടു കീറിയ
മണൽ തിണ്ണയും കണ്ടിട്ടാണോ,
പറന്നടുക്കും മുൻപേ
പ്രിയപ്പെട്ട പക്ഷീ,
നീ തിരികെ അകലുന്നത്..?
മറച്ചുവെച്ച 
മണൽ മൂടപ്പെട്ട
വേരിലിന്നും സുഗന്ധമാണ് 
ഒരിക്കലും മരിക്കാത്ത വസന്തവും

       അകൽമഷ


ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...