പഞ്ചമി




  പഞ്ചമി

പെയ്തൊലിക്കുന്ന ചാറ്റൽ മഴയിൽ ഉമ്മറത്തെ ചെമ്പകച്ചുവട്ടിൽ പതിവുപോലെ ഇന്നും നീല നിറത്തിലുള്ള ചിത്രശലഭം വന്നിരിക്കുന്നു.അവൾ പൂക്കളുടെ മധു നുകരുവാനോ, പുഷ്പങ്ങൾക്ക് ചുറ്റം വട്ടമിട്ടു പറക്കുവാനോ ഒരുക്കമല്ല. അകലെ നിന്ന് വീക്ഷിക്കുന്നവർക്ക് അൽപസമയം ചിത്രശലഭം വൃക്ഷത്തോട് എന്തോ സംസാരിക്കുന്നത് പോലെയാണ് തോന്നാറ്. ചിത്രശലഭം ചിറകടിച്ചു പറന്നകലുമ്പോൾ ചെമ്പക മരം വിഷാദത്തിൽ പതിയെ പൂക്കൾ പൊഴിച്ചു കൊണ്ടേയിരിക്കുന്നു. നിശാഗന്ധി പൂക്കുന്ന സന്ധ്യായാമങ്ങളിൽ പഞ്ചമിക്ക് ഇതൊരു സ്ഥിരം കാഴ്ചയായിരുന്നു.



സമയം ഏഴുമണിയോട് അടുത്തായിട്ടും ഗ്രൂപ്പിൽ ഓൺലൈൻ ക്ലാസ്സിനെ കുറിച്ചുള്ള യാതൊരു വിധത്തിലുള്ള സംസാരമില്ലാത്തത് പഞ്ചമിയെ നിരുത്സാഹപ്പെടുത്തി. സാധാരണ സന്ധ്യയ്ക്ക് മുൻപായി ആരെങ്കിലുമൊക്കെ ക്ലാസിനെ കുറിച്ച് ഓർമ്മിപ്പിക്കുക പതിവായിരുന്നു.ഇന്നാണെങ്കിൽ അതു പോലുമില്ലാത്തത് കണ്ടപ്പോൾ പഞ്ചമി മൊബൈൽ ഡാറ്റ ഓഫ് ചെയ്യാൻ മുതിർന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്നായിരുന്നു വാട്സാപ്പിൽ ഗ്രൂപ്പ് കോൾ വന്നത്. ക്ലാസ്സിലെ ഇരുപത്തിനാലിൽ പതിനാറ് വിദ്യാർത്തികളും അതിലുണ്ടായിരുന്നു. സാധാരണ ഗൂഗ്ൾ മീറ്റ് വഴിയാണ് ക്ലാസുണ്ടാവാറ് ഇതെന്തുപറ്റി ഇന്നിങ്ങനെ. ചിന്താവിഷ്ടയായിരിക്കുന്ന പഞ്ചമിയുടെ കർണങ്ങളിൽ പെട്ടെന്നായിരുന്നു ആ ശബ്ദം പതിഞ്ഞത്.


" എല്ലാവരും എത്തിയില്ലേ..? " 


ശബ്ദം കേട്ടപ്പോൾ തന്നെ പഞ്ചമിക്ക് ആളെ മനസ്സിലായി. അവളുടെയും ക്ലാസ്സിലെ ഒരു വിധം വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട അധ്യാപകൻ അകൽ സാറായിരുന്നു അത്. അകൽമഷ എന്നായിരുന്നു മുഴുവൻ പേര്. ദഹിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുള്ള പേരായതിനാൽ സാർ തന്നെ നിർദ്ദേശിച്ച പേരാണ് അകൽ. 

അകൽമഷ പതിയെ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നുനിന്നു. സാധാരണ മലയാളം അദ്ധ്യാപകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അകൽമഷ. ഡിഗ്രി വിദ്യാർത്ഥികളെന്ന പരിഗണനയ്ക്ക് അപ്പുറം യൂ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലസെടുക്കുന്നത് പോലെ കളിയും ചിരിയും നിറഞ്ഞ വാക്കുകളിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാറ്.


" എല്ലാവർക്കും എന്നെ വ്യക്തമായി കാണുന്നുണ്ടോ..? " 


പഞ്ചമി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു 


" അതേ സാർ "


" രണ്ടു വർഷത്തിനു മുകളിലായ് നമ്മൾ പരസ്പരം കാണാതെ ഈ ഓൺലൈൻ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നു. അതിനൊരു പ്രതിവിധി എന്ന നിലയിൽ ഈ വരുന്ന രണ്ടാം തീയ്യതി ഡിഗ്രി സെക്കൻ്റ് ഇയർ മലയാളം വിദ്യാർത്ഥികൾക്കായ് ഒരു മീറ്റപ്പ് തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായ് ഒരു ചെറിയ കവിതാമത്സര പ്രോഗ്രാം ഇന്നുണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനദാനം മീറ്റപ്പിൽ നിർവഹിക്കുന്നാത്.."


വിദ്യാർത്ഥികളെല്ലാം ആവേശഭരിതരായി. നീണ്ട രണ്ടു വർഷത്തിനു ശേഷം പ്രിയപ്പെട്ട സഹപാഠികളെ നേരിട്ടു കാണാൻ അവസരം ലഭിച്ചതോർത്തപ്പോൾ പഞ്ചമിയുടെ സന്തോഷം പരിധകൾക്ക് അപ്പുറത്തായിരുന്നു. പെട്ടെന്ന് എന്തൊക്കെയോ ഓർത്തതിനാലാവണം വിടർന്നു നിന്ന അവളുടെ കവിളുകളിൽ വിഷാദ മേഘങ്ങൾ തളം കെട്ടിനിന്നു. 



 " എന്നാൽ പിന്നെ മത്സരം തുടങ്ങിയാലോ..?? "


വിദ്യാർത്ഥികൾ ആവേശത്തോടെ ഒരേ സ്വരത്തിൽ പറഞ്ഞു.


" തുടങ്ങാം " 


അകൽമഷ തുടർന്നു 


" അങ്ങനെ തുടങ്ങിയാൽ ശരിയാവില്ലല്ലോ.. അതിൻ്റെ മുന്നോടിയായ് ഒരു ചെറിയ പരിപാടി കൂടിയാവാം.." 


" എൻ്റെ പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികളും അവരവർക്ക് ഇഷ്ടപ്പെട്ട രണ്ടാഗ്രഹങ്ങൾ ഇവിടെ പങ്കു വെക്കുക,.. " 


" എന്നാൽ പിന്നെ തുടങ്ങിയാലോ..? " 


" അതേ സാർ " 


അകൽമഷയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളെല്ലാം അവരവരുടെ ആഗ്രഹങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. അതിൽ അധികം പേർക്കും അധ്യാപകർ ആവാനായിരുന്നു ആഗ്രഹം.അടുത്ത ഊഴം പഞ്ചമിയുടെതാണ്. അകൽമഷ അവളോട് പറയാൻ ആവശ്യപ്പെട്ടു.


പഞ്ചമി പറഞ്ഞു തുടങ്ങി 


" എൻ്റെ ആദ്യത്തെ ആഗ്രഹം. നല്ല കോടമഞ്ഞുള്ള സമയത്ത് പൂക്കളാൽ അലംകൃതമായ വീഥിയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നിൻ മുകളിലുള്ള വീടുകൾളിലേക്ക് തപാലുമായി നടന്നു നീങ്ങുന്ന ഒരു പോസ്റ്റുമാൻ ആവണം.. എല്ലാ പുലർക്കാലങ്ങളിലും എനിക്ക് നടന്ന് ആ കുന്നു കയറണം.. " 


അകൽമഷ ചിരിച്ചു കൊണ്ട് പറഞ്ഞു


" അത് ശരി പോസ്റ്റ്മാൻ ആവാനാണോ മോളീ രണ്ടു കൊല്ലം വരേക്കും കാത്തിരുന്നത്. അതിന് പത്താംക്ലാസ് തന്നെ ധാരാളം.." 


മാഷിൻ്റെ മറുപടി കേട്ട് പഞ്ചമി ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ചിരിച്ചു.അതങ്ങനെയായിരുന്നു എല്ലായ്പ്പോഴും അവൾ എല്ലാവരെയും ചിരിപ്പിച്ചിട്ടേയുള്ളു. ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അതിലുപരി അധ്യാപകർക്കും എന്നും പ്രിയപ്പെട്ടവൾ തന്നെയായിരുന്നു അവൾ. വാട്സാപ്പിലെ അവളുടെ പ്രൊഫൈൽ പിക്ക് കണ്ടിട്ട് പലരും അവളോട് പറഞ്ഞിട്ടുണ്ട് നിന്റെ പുഞ്ചിരി മനോഹരമാണെന്ന്. കറുത്ത മുടിയിഴകൾ കരിമഷി കണ്ണുകൾക്ക് മുകളിലൂടെ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്നത് പോലെ ചുവന്ന അധരങ്ങളെ തോൽപ്പിച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന നുണക്കുഴികളും അവളെ കൂടുതൽ മനോഹരിയാക്കിയിരുന്നു..


" പഞ്ചമി എന്നാൽ രണ്ടാമത്തെ ആഗ്രഹം പറ,."


മാഷിന്റെ നിർദ്ദേശ പ്രകാരം പഞ്ചമി തുടർന്നു.


" തീരത്തെ പുണരുന്ന നീലത്തിരമാലകളുടെ ഓരത്തിരുന്ന് എൻ്റെ പെരുവിരൽ കൊണ്ട് തിരമാലകളുടെ നെറുകയിൽ തലോടണം.." 


പതിവുപോലെ തന്നെ ഇത്ര നിസ്സാരമായ ആഗ്രഹം കേട്ടപ്പോൾ വിദ്യാർത്ഥികൾ ഒരേസ്വരത്തിൽ ചിരിച്ചു കൂടെ പഞ്ചമിയും. എന്തോ അകൽമഷ മൗനമായിരുന്നു. 

അയാൾ തുടർന്നു


" എന്നാൽ കവിതാരചന തുടങ്ങിയാലോ.?" 


 അകൽമഷ തുടർന്നു 


" ഒരു പ്രത്യേക വിഷയമൊന്നുമില്ല.. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്ത് ആ വിഷയത്തിൽ കവിത എഴുതാവുന്നതാണ്.." 


മാഷിന്റെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളെല്ലാം കവിതകൾ എഴുതാൻ തുടങ്ങി 


പഞ്ചമിയുടെ മനസ്സിൽ തെളിഞ്ഞ വന്ന വിഷയത്തെ കുറിച്ച് അവളും എഴുതുവാൻ തുടങ്ങി

പതിവു പോലെ അവളുടെ രചനയ്ക്ക് തലക്കെട്ട് ഉണ്ടായിരുന്നില്ല.



ഹേ ..

മിന്നൽ കിരണങ്ങളേ,

നിങ്ങൾ കാണുന്നില്ലേ..??

യാമിനിയുടെ പുടവ കീറി

മരണത്തിന്റെ തേരിലേറി

അവളെന്നിലേക്ക്

ഒഴുകുന്നത്....


അവളെന്നിൽ മുളച്ച്

എന്നിൽ വളർന്ന്

എന്നുള്ളിൽ വിരിഞ്ഞ്

എന്നിലായ് പൊഴിയാൻ

കാത്തുനിൽക്കുന്നത്

നിങ്ങൾ കാണുന്നില്ലേ..??


പലവട്ടം കരിച്ചുകളഞ്ഞിട്ടും

നിരവധി മുറിച്ചുമാറ്റീട്ടും

അവളിന്നും  

എന്നിലമർത്തി ചുംബിക്കുന്നത്..


ഹേ,.

പനിനീർപൂക്കളേ,

നിന്നിലെ മുള്ളുപോലെ 

തീവ്ര പ്രണയത്തിനെന്നും

കഠിന വേദനയാണ്....


പോവാൻ സമയമായി..

അവളെൻ ഹൃദയ ധമനികളിൽ

അമർത്തി ചുംബിക്കുന്നു

അതിനുള്ളിലുമവൾ

പ്രണയ വേലികൾ കെട്ടുകയാണ്..


അല്ലയോ

നിശാപുഷ്പങ്ങളേ,..

അവളെന്നിൽ 

പൂർണ്ണതയിൽ ലയിക്കുമ്പോൾ 

നിങ്ങൾ ഇതളുകളിൽ 

ഞങ്ങളെ മറച്ചുവെക്കണേ..


ഹേ ..

ഋതു ശലഭങ്ങളേ,...

ഈ തേരിനു പിന്നാലെ 

നിങ്ങളെന്തിനാണ് വട്ടമിട്ട് പറക്കുന്നത്..??

പിരിയാത്ത ഇണകളായ്

പ്രണയ പൂന്തോട്ടത്തിൽ 

ഞങ്ങൾ

ഉല്ലസിക്കട്ടെ....


       *പഞ്ചമി*

      





വോട്ടിങ്ങിൽ വിജയിയായ് പ്രഖ്യാപിച്ചത് പഞ്ചമിയെ ആയിരുന്നു. എല്ലാവർക്കും പതിവു പോലെ അവളുടെ ഈ രചനയും ഒത്തിരി ഇഷ്ടമായി. 


" പഞ്ചമി നിന്റെ രചനയാണ് എല്ലാവരും തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മത്സരത്തിലെ വിജയിയും നീ തന്നെയാണ്. പതിവു പോലെ ഇതിനും തലക്കെട്ട് ഇല്ലല്ലോ.. "


 പ്രിയപ്പെട്ട അധ്യാപകന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ഒത്തിരി സന്തോഷം തോന്നി. കൂടുതൽ ആഹ്ലാദത്തിൽ മതിമറന്നുല്ലസിക്കുമ്പോൾ പതിവ് പോലെ തന്നെ അവളുടെ കവിളുകളിൽ വിഷാദ മേഘങ്ങൾ പടർന്നു പന്തലിച്ചു. അവളത് എല്ലാവരിൽ നിന്നും മറച്ചു വെച്ചു.


" ഈ കവിതക്കൊരു തലക്കെട്ടുണ്ട് മാഷേ,. എന്നെ ഞാനാക്കിയ ഒരു തലക്കെട്ട്. അത് മീറ്റപ്പിൻ്റെ അന്ന് മാഷിന് രഹസ്യമായി ഞാൻ പറഞ്ഞു തരാം."


" എന്നാൽ അങ്ങനെയാവട്ടെ" 


" പഞ്ചമി, നീ പറഞ്ഞ രണ്ട് ആഗ്രഹങ്ങളും വളരെ നിസ്സാരമാണ്. വിജയത്തിനുള്ള സമ്മാനമെന്ന നിലയിൽ അത് നമുക്ക് മീറ്റപ്പിൻ്റെ അന്നു തന്നെ നിറവേറ്റവുന്നതാണ്.." 


അകൽമഷ തുടർന്നു


" അനുബന്ധ പരിപാടികൾ എന്തെങ്കിലും വേണോ..?? "


വിദ്യാർത്ഥികൾ പലരും പല രീതിയിലുള്ള പരുപാടികൾ ആസൂത്രണം ചെയ്തു. പഞ്ചമി മാത്രം മൗനത്തിലാണ്ടു.


" എന്താണ് പഞ്ചമി നിനക്ക് പറയാൻ ഒന്നുമില്ലെ"


മാഷിന്റെ സ്വരം ഒരശരീരി പോലെയാണ് അവളുടെ കാതിൽ പടർന്നത്


" മാഷേ, എൻ്റെ ആഗ്രഹങ്ങൾ നിസ്സാരമാണോ..?" 


" അതേലോ.." 


" അത് മാഷിനെ കൊണ്ട് നടത്താൻ സാധിച്ചില്ലെങ്കിലോ..? " 


" എന്നെക്കൊണ്ട് തടത്താൻ സാധിച്ചില്ലെങ്കിൽ. ഞാനെന്റെ വസ്ത്രം ധരിച്ചിരിക്കുന്ന രീതി തന്നെ മാറ്റും. പാൻ്റും ഷർട്ടും മാറ്റി. ജുബ്ബയും മുണ്ടും തോളിലൊരു സഞ്ചിയും തൂക്കിയാവും പിന്നീടുള്ള കാലം എൻ്റെ നടത്തം ."


മാഷിന്റെ മറുപടി കേട്ട് പഞ്ചമിയും സഹപാഠികളും ഉറക്കെ ചിരിച്ചു. മറ്റു മലയാള ഭാഷാ അധ്യാപകരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അകൽമഷ. ആളൊരു മോഡേൺ സ്റ്റൈലിൽ നടക്കുന്ന വ്യക്തിയായിരുന്നു. 


" ഒരു ജുബ്ബ വാങ്ങിവെച്ചേക്ക്. മാഷിന് ആവിശ്യം വരും. ജുബ്ബ ധരിച്ചു നിൽക്കുന്ന മാഷിൻ്റെ രുപമോർക്കുമ്പോൾ തന്നെ ചിരി അടക്കാൻ കഴിയുന്നില്ല. " 


അതും പറഞ്ഞ് പഞ്ചമി ഉറക്കെ ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ മതിമറന്ന കൂടെയുള്ളവരും ചിരിച്ചു. പലർക്കും അവളോട് അസൂയ തോന്നീട്ടുണ്ട് കാരണം ഈ ചിരി തന്നെയാണ്. ചിരിച്ചു കൊണ്ടല്ലാതെ പഞ്ചമിയെ ആവരാരും കണ്ടിട്ടില്ലായിരുന്നു.


ദിവസങ്ങൾ കടന്നു പോയി തൻ്റെ പ്രിയപ്പെട്ട സഹപാഠികളെ നേരിട്ടു കാണുന്ന ദിവസത്തിനായി പഞ്ചമിയും പ്രതീക്ഷയോടെ കാത്തിരുന്നു.

മീറ്റപ്പിൻ്റെ തലേ ദിവസം ഒന്നാം തീയ്യതി അർഥ രാത്രിയിലാണ് അകൽമഷയുടെ ഫോണിലേക്ക് തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരുവളായ പഞ്ചമിയുടെ നമ്പറിൽ നിന്ന് കാൾ വന്നത്.

അകൽമഷക്ക് ഉറപ്പായിരുന്നു പഞ്ചമി എന്തേലും കാരണം പറഞ്ഞ് താനുമായുള്ള പന്തയത്തിൽ നിന്ന് പിന്മാറാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന്.


അകൽമഷ കാളെടുത്ത് പറഞ്ഞു


" നീ ഒന്നും പറയണ്ട. നാളെ രാവിലെ പത്ത്മണിക്ക് ബീച്ചിൽ വന്നാൽ മതി. പത്ത് മണിക്ക് തന്നെ വരണം. എല്ലാവരും അപ്പോൾ എത്താമെന്ന് പറഞ്ഞിട്ടുണ്ട്.."


പഞ്ചമിയുടെ പ്രതികരണം മൗനമായിരുന്നു


ശ്രദ്ധിച്ചു കേട്ടപ്പോൾ പഞ്ചമിയുടെ പക്കൽ നിന്ന് ചെറിയൊരു തേങ്ങിക്കരച്ചിലാണ് അകൽമഷക്ക് അനുഭവപ്പെട്ടത്.

ആയാൾ ആശ്ചര്യത്തോടു കൂടി ചോദിച്ചു


" അയ്യേ.. കുട്ടി എന്തിനാണ് കരയുന്നത്. ?"


കരയുന്ന വ്യക്തിയുടെ സ്വര വ്യത്യാസം കേട്ടപ്പോൾ അകൽമഷയ്ക്ക് മനസ്സിലായി അത് പഞ്ചമി അല്ലെന്ന കാര്യം..

സ്ഥപിച്ചു നിൽക്കുന്ന അകൽമഷോട് തേങ്ങലോടെ ആ സ്ത്രീ പറഞ്ഞു.


" അവൾ പോയി മാഷേ,.. എല്ലാവരെയും വിട്ട് പോയി.. എൻ്റെ കുഞ്ഞിന് നിങ്ങളെ ഒക്കെ നേരിട്ട് കാണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു എൻ്റെ മോൾക്ക് ദൈവം അതിനു പോലും അവസരം കൊടുത്തില്ലല്ലോ.."


ആ സ്ത്രീ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അലറി കരഞ്ഞു. 

അകൽമഷ സ്തഭിച്ചു നിന്നു. അയാളിൽ വാക്കുകൾ മരിച്ചിരിക്കുന്നു.


പഞ്ചമിയുടെ അമ്മയിൽ നിന്ന് നാല് വർഷത്തിലധികമായ് പഞ്ചമി അർബുദത്തിന് അടിമയാണ് എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു.


പിറ്റേ ദിവസം തങ്ങളുടെ സഹപാഠിയെ യാത്രയയയ്ക്കാൻ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചമിയുടെ വീട്ടിൽ ഒരുമിച്ചു കൂടി.

അകൽമഷ കറുത്ത മുണ്ടും വെള്ള ജുബ്ബയും നിറഞ്ഞൊലിച്ച മിഴികളുമായ് അവർക്കിടയിലുണ്ടായിരുന്നു. അവർ മനസ്സിൽ കണ്ടിരുന്ന പഞ്ചമിയിൽ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു അവൾ.

ജന്മനാ അരയ്ക്ക് താഴേക്ക് വളർച്ച നഷ്ടപ്പെട്ട പഞ്ചമിയെയാണ് അവർക്ക് അവിടെ കാണാൻ കഴിഞ്ഞത്. പഞ്ചമിയുടെ കാലുകൾ ജന്മനാ ഇങ്ങനെയായിരുന്നു. നടുവിനു താഴെ അഞ്ചുവയസുകാരിയുടെ വളർച്ചയെ ഉണ്ടായിരുന്നുള്ളു അവൾക്ക്.

കണ്ടുനിന്ന സഹപാഠികളുടെ മനസ്സിൽ പഞ്ചമി പറഞ്ഞ ആഗ്രഹങ്ങളാണ് തെളിഞ്ഞു വന്നത്.


നിറഞ്ഞൊലിക്കുന്ന മിഴികളാൽ നിൽക്കുന്ന അകൽമഷയുടെ കൈകളിലേക്ക് പഞ്ചമിയുടെ അമ്മ ഒരു കത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.


" മരണം ആസന്നമായ സമയത്ത് പഞ്ചമി നിങ്ങൾക്ക് തരാൻ പറഞ്ഞതാണ്.."


അകൽമഷ എഴുത്ത് വായിക്കാൻ തുടങ്ങി


" മാഷു പറഞ്ഞില്ലേ കവിതക്ക് തല കെട്ട് വേണമെന്ന് *അർബുദം* ഇതാണ് മാഷേ തലക്കെട്ട്. അയ്യേ..ജുബ്ബയിട്ട് നിൽക്കുന്ന മാഷിനെ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല..

ഞാൻ പറഞ്ഞില്ലെ മാഷേ മാഷിനെ കൊണ്ട് കഴിയില്ലെന്ന്.. ഒത്തിരി ഇഷ്ടമായിരുന്നു നിങ്ങളെ എല്ലാവരേയുമെനിക്ക്"


നിറഞ്ഞ മിഴികളാൽ പഞ്ചമിയെ നോക്കിയ അകൽമഷയ്ക്ക് 

ജുബ്ബ ധരിച്ച തന്നെ നോക്കി പഞ്ചമി പുഞ്ചിരിക്കുന്നത് പോലെ തോന്നി.

         *അകൽമഷ*


         

ഏകനായ വൃദ്ധൻ

     

  


         ഏകനായ വൃദ്ധൻ

           
 ഓടിക്കയറിയ ചുവടുകളെല്ലാമിന്ന്
വാടിക്കരിഞ്ഞ് സ്മൃതികൾ മാത്രമായി..
ചാടിക്കളിച്ചൊരെൻ ബാല്യത്തിന്നോർമ്മയിൽ
നോക്കി കിതക്കുന്നു ഞാനിന്നും വൃദ്ധനായ്..

ഓർക്കുന്നു ഞാനെന്നോർമ്മകളിൽ പിറകിലായ്
നോക്കുമ്പോൾ ഞാനെന്നുമേകനായ് മുന്നിലായ്...
മാമൂട്ടി മാറൂട്ടി പോറ്റിയോരമ്മയും 
മണ്ണോടു ചേരുമ്പോൾ ഞാനതിൻ സാക്ഷിയായ്...

തോളേറ്റി ലാളിച്ചു വളർത്തിയെന്നച്ഛനും 
കാലത്തിൽ മറയുമ്പോൾ ഞാനന്നുമേകനായ്..
കത്തിജ്ജ്വലിച്ചൊരെൻ സൗഹൃദങ്ങളെല്ലാം
അന്ധകാരത്തിൽ തള്ളിയിട്ട് മരണമേ  നീയും....

പൊട്ടിച്ചിരിച്ചൊരാ സൗഹൃദത്തിന്നോർമ്മയിൽ
ദുഃഖിച്ചിരിക്കുന്നു ഞാനിന്നു വൃദ്ധനായ്....
വെട്ടിപ്പിടിക്കാനൊന്നുമേ ഇല്ലെന്നുള്ളിൽ
തട്ടിപ്പറിച്ചതല്ലേ കാലമേ നീയെല്ലാം...

പൊട്ടിക്കരയുന്നു ഞാനിന്നു വൃദ്ധനായ്
കെട്ടിച്ചമച്ച എൻ ബന്ധങ്ങൾക്കു നടുവിലായ്..
തട്ടിയെടുക്കുന്നില്ലേ മരണമേ നീയെന്നെ
ശിഷ്ടം കിട്ടുമല്ലോ ആ നല്ല ബന്ധങ്ങളെ..

കാലമേ  ഞാനിന്നും നടക്കുന്നു ഏകനായ്..
മരണമെ നിനക്കെന്നെ പുണരാൻ സമയമായ്..

തിരിച്ചു വരും സൗഹൃദങ്ങളേ ഞാൻ നിങ്ങളിലേക്ക്..
ജനിച്ചനാൾ മുതൽ ഏകനായി ഉണ്ടാവാൻ
വിളിക്കുന്നു അവനിന്ന് എന്നെയും നിങ്ങളിലേക്ക്..
ജഡം ഉപേക്ഷിച്ച് വരുന്നിതാ
സൗഹൃദമേ നിങ്ങളിലേക്ക്..

             അകൽമഷ 

യാത്ര

പ്രണയം






       പ്രണയം

എഴുതുവാനെടുത്തൊരെൻ
തൂലികത്തുമ്പിൽ
വിരിഞ്ഞതെന്തേ നിൻ
പൊൻവദനം...
അടർത്തുവാൻ നീ നിനച്ചതല്ലേ..,
എന്നിട്ടും മറയാത്തതെന്തേ നിൻ
പൊയ്ക്കിനാവുകൾ..?

ഓർത്തെടുക്കുന്നു ഞാൻ
ഒത്തിരി പിറകിലായി
ഒരു സംവത്സരം ഓമനിച്ച
നിന്നോർമ്മകൾ...
ആദ്യമായ് നിൻ വദനം
ദൃഷ്ടിയിൽ പതിഞ്ഞനാൾ...
ഓമലേ ഞാനന്ന് മൊഴിയവേ എൻ പ്രണയവും...

കാലമേ നീയും സാക്ഷിയായി..
മൊഴിഞ്ഞു അവൾ‌ തൻ പ്രണയവും...
തീവ്രമാം പ്രണയം ചൊരിഞ്ഞ നാളുകൾ
ശോഭയാൽ തിളങ്ങി ഇരു മിഴികളും..
നിൻ വദനം വിഷാദം ചൊരിഞ്ഞനാൾ
എൻ മിഴികളുതിർത്തു കണ്ണുനീർ...

പ്രണയത്തിൻ വർഷത്തിൽ
ലയിച്ചു നാമിരുവരും..
തോരും മുൻപെന്തേ തനിച്ചാക്കി പോയി നീ... 
അഖിലമാം പ്രണയമെന്ന് മൊഴിഞ്ഞവൾ നീ..
ഒടുക്കം ഇല്ലായ്മയിലേക്ക് സ്വയം മറഞ്ഞതും നീ..

കാത്തിരിക്കാമെന്നൊരു
പാഴ് വാക്ക് ചൊല്ലിയെൻ
പ്രണയത്തെ പോലും കബളിപ്പിച്ചതെന്തിനേ...?
വലിച്ചെറിഞ്ഞു നീ എൻ സ്മൃതികൾ..
പിഴുതെടുത്തതെന്തെ എൻ ഹൃദയം..?

തിരിച്ചു തരുമോ കാമിനീ
നീയെൻ ഹൃദയം...?
ഇനി ഒരു പ്രണയത്തിന് ബലിയർപ്പിക്കയില്ല..
തകർക്കണം എനിക്കാ ഹൃദയ, മല്ലെങ്കിൽ
ഉത്തരമില്ലാതൊഴുകു-
മിനിയുമെൻ കണ്ണുനീർ...

മറക്കണം ഞാൻ നിൻ ഓർമ്മകൾ..
അതിനാൽ മരിക്കണം എൻ ഹൃദയവും...!

       അകൽമഷ 

പ്രണയ നീലിമ


         *പ്രണയ നീലിമ*
         
ഉടഞ്ഞ കരിവളകൾ തൻ
ചില്ലുകഷ്ണങ്ങളെറിഞ്ഞ്
തുളച്ച് കീറിയതെന്തേ  നീയെൻ
പ്രണയത്തിൻ ചുവന്ന പൂക്കൾ...?
 
നീല പുഷ്പമെന്ന് ചൊന്നു
നീ തഴുകി തലോടി
പിഴുതെടുത്തതെന്തേയെൻ
ഹൃദയ ധമനികൾ...?

ഇറ്റിയൊരെൻ
രക്തത്തുള്ളികൾ കണ്ടു നീ
ഞെരിച്ചമർത്തിയതെന്തേ 
എൻ രക്തഹൃദയം..?

വാടിക്കരിഞ്ഞു നീലിമവന്നോരെൻ
രക്ത പുഷ്പങ്ങളെക്കണ്ടു നീ
കാമ വെറിയാൽ
നഗ്നാലിംഗനം ചെയ്തതെന്തേ ആ മാത്രയിൽ..?
 
നിൻ നിശ്വാസത്തിനാൽ 
പുനർജനിച്ചൊരെൻ പ്രണയത്തിൻ
രക്തനിറമെന്ന് ചൊന്നു നീ
ത്യജിച്ചതെന്തേ എൻ ദിവ്യ പ്രണയം..?

പ്രിയേ,..
പ്രണയത്തിൻ നിറം നീലിമയല്ലെന്ന് നീയറിയുന്ന മാത്രയിൽ
പിന്നോട്ട് കാണാം എൻ പ്രണയത്തിൻ
വാടിക്കരിഞ്ഞ ദിവ്യമാം രക്തതുള്ളികൾ..!

       അകൽമഷ












കരിയാത്തും പാറ

 




             കരിയാത്തും പാറ

കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന  ഈ അടുത്തിടെയായ് മനോനില തെറ്റിയ മനോരഥന്മാർ  നശിപ്പിച്ചു കൊണ്ടിരിക്കുന്ന മനോഹരമായ പ്രദേശമാണ് കരിയാത്തും പാറ.

കാണാൻ അതിമനോഹരിയായതിനാൽ തന്നെ അവളുടെ വശ്യ സൗന്ദര്യത്തിൽ മതിമറന്നു പലരും അവളിൽ അഭയം പ്രാപിക്കാറുണ്ട്.

നിരന്നു കിടക്കുന്ന മണൽ തിരകളിൽ അവളുടെ 

പച്ചനിറത്തിലുള്ള മുടിയിഴകൾ പടർന്നു പന്തലിച്ചു കിടക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. 

ജനുവരി ഫെബ്രുവരി മാസങ്ങളിൽ സൂര്യ കിരണങ്ങളെ വരവേൽക്കാനായ്  പച്ചപ്പ് നിറഞ്ഞ അവളിലെ കുന്നുകളെ പ്രണയ പുഷ്പങ്ങളാൽ ഋതുക്കൾ അലങ്കരിക്കുമ്പോൾ തുമ്പിയും ഋതുശലഭങ്ങളും  പിന്നെയും പിന്നെയും ചിറകുകൾ തളർന്നു വീഴുന്നത് വരെ അവളെ തന്നെ ഭ്രമരം ചെയ്തു അവളിൽ തന്നെ അസ്തമിക്കാറുണ്ട്.


        ജല സമൃദ്ധമായ കരിയാത്തും പാറ പോഷക തടാകങ്ങളാൽ  ചുറ്റി വരയപ്പെട്ടതാണ്.  കിഴക്കു നിന്ന് അടിക്കുന്നു ചുടു കാറ്റിനെ തടഞ്ഞു നിർത്താനായ്  അതിമനോഹരമായ മല നിരകൾ. പലയിനം ദേശാടന പക്ഷികൾ, അപൂർവ്വ ഇനം സസ്യങ്ങൾ ഇവയെല്ലാം നിറഞ്ഞ കരിയത്തും പറ  നവംബർ, ഡിസംബർ  മാസങ്ങളിൽ പച്ചിലകളിൽ മഞ്ഞുതുള്ളികൾ അടർന്നു വീഴുന്നത് കണ്ടാൽ വിദേശിയാണെന്നെ പറയു. ഋതു മറന്ന ഖലീലിൻ്റെ ഹൃദയ ധമനികളിൽ പ്രണയ വിടർത്തിയ അന്നയും ആലീസും സാറയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതിനാലാണോ ഇവിടുത്തെ പ്രണയ പുഷ്പങ്ങൾ വാടാത്ത പിന്നെയും പിന്നെയും പൂക്കുന്നത്.


  നവംബർ,ഡിസംബർ  മാസങ്ങളിൽ പുലർച്ചെ 4 മണിക്ക് രോമ നാരുകൾക്കിടയിലൂടെ കോടമഞ്ഞ് അലിഞ്ഞിറങ്ങുമ്പോൾ  കരിയാത്തും പാറയെ കുളിരണീച്ചു കൊണ്ട് ഒലിച്ചിറങ്ങുന്ന തടാകത്തിൻ കരയിൽ ഞെരിഞ്ഞമരുന്ന വിറക് കഷ്ണങ്ങളിൽ നിന്ന് ഉയർന്നു പൊന്തുന്ന അഗ്നി ഗോളങ്ങൾ കൈകളെ ഇളം ചൂടാൽ ആവരണം ചെയ്യുമ്പോൾ. ഖലീൽ ജിബ്രാന്റെ പ്രണയ കവിതകളിലെ ആലീസും അന്നയും സാറയുമെല്ലം പച്ചപ്പ് നിറഞ്ഞ ഇവളുടെ വശ്യ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമില്ലെന്ന് തോന്നി പോവുന്നു..


ഇതു തന്നെയാണ് സ്വർഗ്ഗം..

ഇതു തന്നെയാണ്  സാന്റിയാഗോ തിരഞ്ഞു പോയ നിധി ശേഖരണം.. 

ഇതു തന്നെയാണ് ഒഥല്ലോയുടെ കഠാരയിൽ പ്രണയം നിറച്ച ദിവ്യ ഭൂമി..

ഇതു തന്നെയാണ് ഖലീൽ ജിബ്രാന്റെ കവിതകളിൽ  പ്രണയം പടർത്തിയ അനുരാഗ വീഥി..

ഏതു വസന്തകാലത്തിനായാണ് നീ കാത്തു നിൽക്കുന്നത്. 

ഇതു തന്നെയാണ് വസന്തയും പുഷ്പങ്ങൾ വാടാത്ത പ്രണയ ആരാമവും.


    ©  അകൽമഷ

ആത്മിക


            


" ആത്മിക,..

എന്തേ.. അന്ന്  പാതിവഴിയിൽ എല്ലാം വേണ്ടെന്നുവച്ചു  പടിയിറങ്ങിയത്.."


" എല്ലാത്തിനും ഒരു അവസാനമില്ലെ മാഷേ,..

 അന്ന് എൻ്റെ പ്രണയം പൂർണമായിരുന്നു. മാഷു തന്നെ പറയാറില്ലേ ഏതൊരു വസ്തുവും പൂർണമായി കഴിഞ്ഞാൽ പിന്നീടുള്ള അതിന്റെ വികാസം അതൊരു പൊട്ടിത്തെറിയിലേക്കായിരിക്കുമെന്ന്. പൊട്ടിത്തെറിയിലേക്ക് വഴിയൊരുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. സ്വയം ചുരുങ്ങി തീരാമെന്നു കരുതി..

ഇത്ര നാളായിട്ടും  മാഷ് അതൊന്നും മറന്നില്ലേ..?."


" പാതി വഴിയിൽ നീ തിരികെ അകലുമ്പോൾ

ഞാനന്ന് പറഞ്ഞിരുന്നല്ലോ 

മറക്കുവാൻ എനിക്കാവില്ലെന്ന്.

മരണം വിടരും നാൾ വരെ അതിന് കഴിയില്ലെന്ന്.." 


" അതൊക്കെ മാഷിന്റെ വെറും തോന്നലുകളാണ്.

ഹൃദയത്തിൻ്റെ  പടവുകൾ കയറി പുതിയ ചുവടുകൾ പതിയുമ്പോൾ ആ ശീതക്കാറ്റിൽ പഴയ കാൽപ്പാടുകളൊക്കെ പതിയെ പതിയെ മാഞ്ഞു പോവും.

സമയമായി.. 

എന്നാൽ ഞാൻ പോട്ടെ മാഷേ.."


"ആത്മിക," 


" എന്താ മാഷേ,.. "


" നീ.. ഓർമ്മകൾ മായ്ച്ചു കളഞ്ഞ മഷിത്തണ്ട് എനിക്കൊന്ന് തരുമോ..??

എത്ര ശ്രമിച്ചിട്ടും മായുന്നില്ല എന്നുള്ളിൽ നിന്ന് നിന്നോർമ്മകളൊന്നും.." 


പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു


" അനുഭവങ്ങളിൽ നിന്ന് ഓർമ്മകളിലേക്ക്...

ഓർമ്മകളിൽ നിന്ന് മറവിയിലേക്ക്...

മറവിയിൽ നിന്ന് ശൂന്യതയിലേക്ക്..

അനുഭവങ്ങളിൽ നിന്ന് ഞാൻ പതിയെ ഓർമ്മകളിലേക്ക് ചുരുങ്ങിയില്ലെ..?

പതിയെ പതിയെ എന്നോർമ്മകളും മറവിയിലേക്ക് മറഞ്ഞു പോവും മാഷേ..


" ആത്മികാ,.

ഋതുക്കൾ മാറിമറഞ്ഞാലും

പ്രണയ ശ്മശാനങ്ങളിൽ വിരഹ വേനൽ ആഴ്ന്നിറങ്ങിയാലും..

മഴത്തുള്ളികൾ പുഴയോരങ്ങളിൽ നിന്ന് സമുദ്രത്തിനാഴങ്ങളിൽ അസ്തമിച്ചാലും..

ഓർമ്മകൾക്ക് തിരശ്ശീല വീഴും നാൾ വരെ ഞാനുണ്ടാവും നിന്നെയും കാത്ത് ഈ വാകച്ചുവട്ടിൽ.."


" മാഷേ,..

ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ മരണപ്പെട്ടവർ അവരുടെ ആഗ്രഹ സഫലീകരണത്തിനായ് ദുരാത്മക്കളായ് പുനർജനിക്കാറില്ലേ..?


" അറിയില്ല അങ്ങനെ പറഞ്ഞു കേൾക്കുന്നു.."


" മാഷിന് ദുരാത്മാക്കളെ ഭയമില്ലല്ലോ..? "


" അതെന്തേ അങ്ങനെയൊരു ചോദ്യം.."


തിരികെ നടന്നു കൊണ്ടിരുന്ന അവൾ പതിയെ നിരിഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു


" ഒന്നുമില്ല മാഷേ.. 

ചുമ്മാ പറഞ്ഞതാ.."


നിറക്കണ്ണുകളാൽ  തിരികെ നടന്നകലുമ്പോൾ..

ദേഷ്യം വന്നാൽ തിളങ്ങുന്ന അവളുടെ മൂക്കുത്തി കല്ലിനെ ചുവപ്പിച്ചു കൊണ്ട്. മൂക്കിലൂടെ ചുടു രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു..


     *അകൽമഷ*

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...