നാം





നാം

നാമെങ്ങനെ അന്യരാകും
അവൃത്തമെന്നു ചൊന്ന് 
അവർ പറിച്ചെറിഞ്ഞാലും
നാം എങ്ങനെ അന്യരാകും..
ഇരു തോണികളിൽ നിന്നും
ഒരു ദിക്കിലേക്ക് തുഴഞ്ഞ 
നാം എങ്ങനെ അന്യരാകും..

അറുത്തെറിഞ്ഞു 
അവർ കുഴികുത്തി മൂടിയാലും,
കനലുകൾക്ക് ഉടലുകൾ 
ബലി നൽകിയാലും,
ഒരു മനമിൽ കിനാവ് കണ്ട നാം എങ്ങനെ കനവുകളിൽ പോലും അന്യരാകും..

നമുക്കിടയിൽ 
അവർ പാകിയ മതിലുകളിൽ
അള്ളിപ്പിടിച്ചു പടർന്നുപന്തലിക്കാം..
വള്ളികളാൽ അന്യോന്യം
കരങ്ങൾ കോർത്ത്
ഋതുക്കൾ മറഞ്ഞാലും
കാലം തെറ്റി വീണ്ടും തളിർക്കാം..

എത്ര പറിച്ചെറിഞ്ഞാലും 
വേരുകളാൽ കോർന്നു കിടന്ന്
അടർത്തിമാറ്റാൻ കഴിയാത്ത വിധം 
പിണഞ്ഞു കിടക്കാം..
ചില്ലകളാൽ നാമെന്നും
അകലെയാണ്...
വേരുകളാൽ നാം അന്യോന്യം
പുണരുകയാണ്..

അവർക്കിടയിൽ
നാം അന്യരാണ്..
നമുക്കിടയിൽ നാമെന്നും
ഒരു തണ്ടിൽ തളിർത്ത 
ഇരു പൂക്കളാണ് 

      അകൽമഷ

ചുവന്ന കാറ്റ്




ചുവന്ന കാറ്റ് 

നിങ്ങൾ മറപിടിച്ച 
കപട വിലാപവും,
ഒരു ചേരിയിലേക്ക് മാത്രം ചായുന്ന സമാധാനത്തിന്റെ ചിറകുകളും,
കടപുഴകി വീഴുന്ന കാലം വരും.

അന്ന്
അപകീർത്തിപ്പെടുത്താൻ
നിങ്ങളെറിഞ്ഞ 
മൊഴിയസ്ത്രങ്ങളെല്ലാം 
നിങ്ങൾക്കു മേൽ ആർത്തു പെയ്യും.

അയിത്തമെന്ന് ചൊന്ന്
അവരെ ആട്ടിയോടിച്ച
വഴിയോരങ്ങളിലെല്ലാം 
നിങ്ങൾ പിന്തിരിഞ്ഞോടും,

അന്ന് 
അകലെ കുന്നിൽ 
പറയൻ്റെ കുടിലിൽ 
വിപ്ലവത്തിന്റെ ചുവന്ന കാറ്റ്
ആഞ്ഞു വീശും.

      അകൽമഷ

വെട്ടം





മാറ്റം

മാറിയത് നിങ്ങളാണ്.
മറന്നതും നിങ്ങൾ തന്നെയാണ്..
ഇരുളലകളെ പുണർന്നു.
വിജന വീഥിയിലേക്ക് മറഞ്ഞത്
നിങ്ങളാണ്,.

നിങ്ങൾ പിന്തിരിഞ്ഞ 
ഇരുൾ കാർന്നു തിന്നു കൊണ്ടിരിക്കുന്ന
വഴിവക്കിൽ
ശേഷിച്ച ഒരു ചെറു തിരി
വെട്ടവും തെളിച്ച്
ഞാനിന്നും അവിടെ തന്നെയുണ്ട്..
അന്ധകാരത്തിൽ ഇരുളലകളെ
കീറിമുറിച്ച് 
ഒരു ചെറു തിരി വെട്ടമായ്
ചാരമാകും വരെ 
ഞാനിന്നും അവിടെ തന്നെയുണ്ട്..

      അകൽമഷ

വിരഹം






വിരഹം

മഴ മേഘങ്ങളേ,..
നിങ്ങളിതു വഴി വരൂ,.
കനലെഞ്ഞു കൊണ്ടിരിക്കുന്ന
ഹൃദയ വരമ്പുകളിൽ
തിമിർത്തു പെയ്യൂ..
വരണ്ടുണങ്ങിയ ചില്ലകളിൽ 
വസന്തം പടർത്തൂ,.

ഋതു ശലഭങ്ങളേ,
നിങ്ങളിതു വഴി വരൂ 
ഇനിയും തളിർക്കാൻ മടിച്ച പൂക്കളോട് വസന്തകാലം അണഞ്ഞു വെന്ന്
അനൃതം പറയൂ..

ശീത പാളികളേ,
നിങ്ങളിതുവഴി വരൂ
വിരഹവേനൽ കാർന്നുതിന്ന പ്രണയവീഥികളിൽ
കോടമഞ്ഞുയർത്തൂ,.

നേർത്ത തെന്നലേ,
കാലം തെറ്റി തളിർത്ത 
പൂക്കൾക്കു ചാരെ
എന്നെ തിരഞ്ഞവരോട്
അഗതിയുടെ ഈ മൊഴികൾ പറയൂ,
ഒരിക്കലും 
പുറത്തേക്ക് കടക്കാൻ കഴിയാത്ത വിധം രക്തപുഷ്പങ്ങളാൽ സമൃദ്ധമായ 
വിരഹ വേനിൽ 
അവളെന്നെ ഇപ്പോഴും 
തളച്ചിട്ടിരിക്കുകയാണ്..

       അകൽമഷ

വേനൽ






വേനൽ

കാലങ്ങൾക്കിപ്പുറം 
വാക ചുവട്ടിൽ
നാം ചേർന്നിരുന്ന നിമിഷം..

അന്നു നാം കണ്ട വസന്ത കാലം പോൽ
തീവ്ര പ്രഭയിൽ പൂക്കൾ 
പിന്നെയും തിളങ്ങുന്നു..
അകലെ കുന്നിൽ
വരണ്ടുണങ്ങിയ മണ്ണിൽ 
രക്ത പുഷ്പ്പങ്ങൾ 
വീണ്ടും തളിർക്കുന്നു..

പൊഴിഞ്ഞുവീഴുന്ന
വാക ദളങ്ങളെ പുണർന്നു 
അരികിലെവിടയോ
കോടമഞ്ഞുയരുന്നു..
തകർന്നു നിലച്ച 
പ്രണയത്തിനോർമ്മകൾ 
ഹൃദയ ധമനികളിൽ
വീണ്ടും പടരുന്നു..

മൃദുല തെന്നലിൽ
ചടുലമാടുന്ന അവൾ തൻ 
മുടിയിഴകൾക്കരികിൽ 
അപരൻ ചാർത്തിയ സിന്ദൂരം
പതിയെ തിളങ്ങുന്നു..

അൽപ്പ നിമിഷത്തിനോർമ്മകൾക്ക് 
തിരി തെളിച്ച്
വാക ദളങ്ങളെ ഞെരിച്ചമർത്തി 
അവളും പ്രിയപ്പെട്ടവരിലേക്ക് 
മറയുന്നു..

തളിർത്ത വസന്തത്തേയും,
ഉയർന്ന കോടമഞ്ഞിനേയും
അകലെ കുന്നിൽ പൂത്ത 
പൂക്കളെയും 
വിരഹ വേനൽ വീണ്ടും വിഴുങ്ങുന്നു..

  
      അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...