ശീതകാലം
പ്രിയപ്പെട്ട ഈവാ,
എൻ്റെ പ്രണയ വിലാപങ്ങൾക്ക്
മറ പിടിച്ചവളേ,
നീയറിഞ്ഞുവോ..?
ലെബനാൻ താഴ്വാരത്തെ ചുവപ്പിച്ച
രക്ത പുഷ്പങ്ങൾ നിന്നോടിന്ന്
പിണക്കത്തിലാണ്.
അവർ കുന്നുകളിലെത്തുന്ന വർണ്ണശലഭങ്ങളോട്
നിന്നെക്കുറിച്ച്
അസൂയയാൽ എന്തോ
കിന്നരിക്കുന്നുണ്ട്.
അതറിഞ്ഞതിൽ പിന്നെ
വർണ്ണ ശലഭങ്ങൾ
നീ നടന്നകന്ന വഴിയോരങ്ങളിൽ
വട്ടമിട്ടു പറക്കുന്നുണ്ട്.
അവർ പൂക്കളിൽ നിന്നകന്ന്
നിൻ്റെ കാൽപാദങ്ങളെ
ഭ്രമണം ചെയ്യുന്നുണ്ട്..
എൻ്റെ കവിതകളിൽ
പ്രണയം പടർത്തിയവളേ,..
രക്തപുഷ്പങ്ങൾ
ശലഭങ്ങളോട് പറഞ്ഞത്
ഇന്നു മന്ദമാരുതൻ കട്ടെടുത്തിരിക്കുന്നു.
അവയിന്ന് എന്റെ കാതുകളിലേക്ക്
പതിയെ പടർന്നു കയറുന്നു..
പ്രിയപ്പെട്ടവളേ,..
രക്തപുഷ്പങ്ങൾ പറഞ്ഞതെല്ലാം
നിന്നെ കുറിച്ചായിയിരുന്നു.
കുന്നുകൾ
രക്തപുഷ്പങ്ങളാൽ നിറഞ്ഞത്
നിന്റെ പ്രണയത്താലായിരുന്നത്രേ..!!
നീ പ്രണയ വീഥിയിൽ
എന്നെ തിരഞ്ഞു നടന്നകന്ന
നിൻ്റെ കാലടികളിൽ എരിഞ്ഞ മറന്ന
മണൽത്തരികളാണ് പിന്നീട്
പൂക്കളായി പരിണമിച്ചതത്രേ..
സഖേ,
ശലഭങ്ങൾക്ക്
പിന്നെ എങ്ങനെയാണ്
നിന്നെ വട്ടമിട്ട്
പറക്കാതിരിക്കാനാവുക..
പ്രിയപ്പെട്ടവളേ,..
ഒരിക്കലും വാടാത്ത
വസന്തമാണത്രേ നീ..
നിനക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന
ശലഭങ്ങൾക്കിന്നും അറിയില്ലല്ലോ.
നിന്നിലേക്ക് വസന്തം ചൊരിഞ്ഞ
ആശീത കാലം ഞാനാണെന്ന്..
അകൽമഷ
No comments:
Post a Comment