യാ ഹബീബി,...
ശലഭങ്ങളുടെ കൂട്ടുക്കരി,
എനിക്കു നിന്നെ
അങ്ങനെ വിളിക്കാനാണ് പ്രിയം.
നീ എന്നിലേക്ക്
വഴി മറന്നടുത്ത ശലഭമായിരുന്നു.
തൂവലുകൾക്ക്
ഒരേ ഭാരമുള്ള നമ്മേ,
എത്ര ഭദ്രമായിട്ടാണ്
കാലം തെറ്റി പെയ്ത
ആ വേനൽമഴ ചേർത്തു വെച്ചത്.
രണ്ടു വിപരീത
ദിക്കുകളിലേക്ക് തുഴയുന്ന
ഇരു ജല യാത്രികരാണ് നമ്മൾ.
നമുക്കിടയിൽ ധാരാളം
വിത്യസ്ത ചിന്തകളുണ്ട്.
എന്നിരുന്നാലും നമ്മേ
ഒരുമിപ്പിക്കുന്ന ജല പ്രവാഹമുണ്ട്.
തീരത്തെ പുണരും വരെ
നമുക്കങ്ങനെ കൈ കോർക്കാം..
അന്യോന്യം അന്യരാവും വരെ
നമുക്കിങ്ങനെ വാചാലരാവാം..
നീല ശലഭമേ,..
മണ്ണിൽ മറഞ്ഞ
വിത്തു കണക്കെയാണു നീ...
നിന്റെ പുറം ചട്ടകളിൽ
ആരാണ് വിരഹ മുള്ളുകൾ കൊണ്ട്
കീറി വലിച്ചത്..
ഓർമ്മകൾ കുഴി കുത്തി മൂടി
നടന്നകന്ന അവർക്കറിയില്ലല്ലോ..
അവർ തൊട്ടതും
അറിഞ്ഞതും
നിന്നിലെ പുറം തോൽ മാത്രമാണെന്ന്...
ഉള്ളിലെ ഇലയും അണച്ചു പിടിച്ച്
നീയാമണ്ണിൽ
വരണ്ടു തന്നെ കിടന്നോളൂ,..
നിനക്കായ് ഒരു ശീതകാലം
വരുന്നുണ്ട്..
നിന്റെ ഉള്ളറിയാൻ,
നിന്നിലെ തളിരിലകളെ
വരവേൽക്കാൻ,
നിന്നിൽ പൂക്കാൻ
കൊതിച്ച മൊട്ടുകൾക്ക്
കൂട്ടിരിക്കാൻ,
ഇതാ ശീതപാളികൾ
നിനക്കു മീതെ
മൂടപ്പെട്ട മണൽ കൂനകൾക്കരികിൽ
വന്നിരിക്കുന്നു..
അവയ്ക്ക് ചുറ്റും
കോടമഞ്ഞുയർന്നിരിക്കുന്നു...
നിശകൾക്ക് ജീവൻ നൽകി
പുനർജനിപ്പിച്ചവളേ,..
ഈ നിശാഗന്ധി പൂക്കൾ
പറയുന്നത് നീ കേൾക്കുന്നില്ലെ...
കഴിഞ്ഞു പോയ
വർഷകാലത്തേക്കാൾ
എത്ര സുന്ദരമാണ്.
വരാനിരിക്കുന്ന
ശീത കാലമെന്ന്..
അകൽമഷ