പരീക്കുട്ടി
രാത്രിയുടെ ഇരുളാഴങ്ങളെ കീറിമുറിച്ചുകൊണ്ട് പതിവുപോലെ ചിലമ്പിച്ച റേഡിയോ കണക്കെ പരീക്കുട്ടി പിന്നെയും ചുമച്ചു. പൊഴിഞ്ഞുവീഴുന്ന കരിയിലകൾക്കും, രാത്രിയുടെ മറവിൽ കുറ്റിച്ചെടികൾക്കിടയിൽ നിശാഗീതം ആലപിക്കുന്ന ചിവീടുകൾക്കും
മകൻ അബുവിനും പരീക്കുട്ടിയുടെ ചുമ ഒരു അപശ്രുതി തന്നെയായിരുന്നു. എന്തോ എന്നും കൂട്ടിരിക്കുന്നത് കൊണ്ടാവാം വള്ളിച്ചെരുപ്പിനും നിശാമുല്ലയ്ക്കും, ഭാര്യ ഖദീജമ്മയ്ക്കും അതൊരു പ്രതീക്ഷയുടെ ഉദയം തന്നെയായിരുന്നു.
പരീക്കുട്ടി ചുമച്ചില്ലെങ്കിൽ നിശാമുല്ല പൂക്കുകയില്ലത്രേ..!
അതും പറഞ്ഞു ഖദീജ പരീക്കുട്ടിയെ ചെറുതായി പരിഹസിക്കാറുണ്ട്. പ്രിയതമയുടെ പരിഹാസത്തിനു മുന്നിൽ അയാൾ കഷണ്ടി തലയിൽ അവിടെ ഇവിടെയായി കൊഴിയാതെ ബാക്കി നിന്ന മുടിയിഴകളെ പോലെ തന്റെ മോണയിൽ ഇന്നും തങ്ങി നിൽക്കുന്ന ശേഷിച്ച പല്ലുകൾ കാണിച്ചുകൊണ്ട് പതിയെ മന്ദഹസിച്ചു. പരീക്കുട്ടിയുടെ ചിരി വിരൂപമാണെങ്കിലും ആയൊരു മന്ദഹാസത്തിൽ എവിടെയോ ഒരു കുട്ടിത്തം മറഞ്ഞു കിടക്കുന്നതു പോലെയായിരുന്നു.
ശരിയാണ് പ്രായം കൂടുന്തോറും മനുഷ്യർ കുട്ടികളായി മാറുകയാണ്. പല്ലുകൊഴിയും കാഴ്ച മങ്ങിത്തുടങ്ങും, മലമൂത്ര വിസർജനം പോലും നിയന്ത്രിക്കാൻ കഴിയാതെ ബാല്യകാലത്തെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും.
"ഹ്ക്ഹ്.."
"ഹ്ക്ഹ്.."
പ്രാസം ചേർത്തി ആരോ എഴുതിയ കവിത പോലെ പരീക്കുട്ടി വീണ്ടും ചുമച്ചു പതിവുപോലെ നിശാമുല്ലയും വിരിഞ്ഞു.
" ഈ ഉപ്പാക്ക് ഇതൊന്നു പതിയെ ചുമച്ചു കൂടെ വർഷം രണ്ടായി മനുഷ്യനൊന്ന് സ്വസ്ഥമായി ഉറങ്ങിയിട്ട്."
അബു തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു.
അല്ലെങ്കിലും ആവർത്തനങ്ങൾ എന്നും ഒരു വിരസതയാണ്. പരീക്കുട്ടി പുലരും വരെ
" ഹ്ക്ഹ്.. ഹ്ക്ഹ്.." കവിത ആലപിച്ചുകൊണ്ടിരുന്നു.
" ഈ വെളുപ്പാൻ കാലത്ത് തന്നെ എങ്ങോട്ടാ..?"
ഖദീജ ആരാഞ്ഞു.
" ഒന്ന് ബാങ്ക് വരെ പോയേച്ചും വരാം. കഴിഞ്ഞമാസവും പെൻഷൻ തുക കയറിയിട്ടില്ല. ഇനി ബാങ്കിൻറെ തകരാറാണോ മറ്റോ എന്നറിയാലോ.."
അതും പറഞ്ഞു പരീക്കുട്ടി യാത്രക്ക് തയ്യാറെടുത്തു.
തൻ്റെ യജമാനൻ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞന്നറിഞ്ഞപ്പോൾ വള്ളിച്ചെരുപ്പ് സടകുടലം എഴുന്നേറ്റു ഉണർന്നു. പതിയെ വള്ളികൾ ഒന്ന് നിവർത്തി പാദങ്ങളെ വരവേൽക്കാൻ വേണ്ടി തയ്യാറെടുത്തു.
നിശാമുല്ലയ്ക്ക് എന്നും വള്ളിച്ചെരുപ്പിനോട് നീരസമാണ്. എങ്ങനെ ഇല്ലാതിരിക്കും പരീക്കുട്ടിയുടെ സന്നദ്ധസചാരിയാണെന്നും പറഞ്ഞു വീരവാദം മുഴക്കലല്ലേ പണി. ഉമ്മറത്തെ ചെമ്പകമരം നിശാമുല്ലയുടെയും വള്ളി ചെരുപ്പിന്റെയും കലഹത്തിനിടയിൽ ശിരസ്സും കുനിച്ചു താനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മൗനത്തിലാണ്ട് നിൽക്കും.
അല്ലേലും നിശാമുല്ല പറഞ്ഞതു ശരിതന്നെയാണ്. വർഷം മൂന്നായി വള്ളിച്ചെരുപ്പ് പരീക്കുട്ടിയുടെ കൂടെ കൂടിയിട്ട്. ഖദീജക്ക് അറിയാത്ത പരീക്കുട്ടിയുടെ പല കാര്യങ്ങളും വള്ളിച്ചിരിപ്പിനറിയാമെന്നൊരു കേളിയുണ്ട്.
ചെമ്പക മരത്തോട് പരീക്കുട്ടി കൂടുതൽ ഇടപഴകാറില്ല. പരീക്കുട്ടിയും ചെമ്പകമാരവും അന്യോന്യം കണ്ടുമുട്ടുന്നത് തന്നെ വളരെ വിരളമാണ്. പരീക്കുട്ടിക്കിന്നും ചെമ്പക മരത്തിനെ കാണുമ്പോൾ വദനങ്ങളിൽ നാണം നിറയാറുണ്ട്.
കദീജയുടെ ആദ്യകാല പ്രണയ സമ്മാനം. അന്നു പ്രിയതമ സമ്മാനിച്ച ആദ്യ പ്രണയചുംബനത്തിന്റെ സാക്ഷിയും ഈ ചെമ്പകമരം തന്നെയാണ്. വർഷം നാൽപ്പത് കഴിഞ്ഞിട്ടും ഇതുവരെയും ചെമ്പകമരം പൂക്കാത്തതിനുള്ള നീരസം ഖദീജക്ക് ഇന്നുമുണ്ട്.
ആദ്യ ചുംബനത്തിന്റെ ഓർമ്മകൾ ചെമ്പകമരം അതൊന്നും മറന്നിട്ടില്ലെന്ന കാര്യം പരീക്കുട്ടിക്ക് വ്യക്തമായി അറിയാം.
അല്ലേലും സ്വന്തമായി കഴിഞ്ഞാൽ പ്രണയത്തിൻ്റെ ശേഷിക്കുന്ന ഓർമ്മകളെല്ലാം നാണം പടർത്തുന്ന കാട്ടുവള്ളി പോലെയാണ്.
നേരം സന്ധ്യയായി തുടങ്ങി. എവിടെയോ ഇരുന്നു ചക്രവാള സൂര്യൻ അലകളെ പുണരുന്നുണ്ടാവും. വാനം പരക്കെ ചുവന്ന ശോഭം പടർന്നു കയറിയിരിക്കുന്നു.
നിശാമുല്ലയും ചിവീടുകളും പതിയെ തലപൊക്കി തുടങ്ങി. ചെമ്പകമരം നിദ്രയെ വരവേൽക്കാൻ ഇലകൾ പൊഴിച്ചു.
" ഇതോക്കി ബാങ്കിൽ പോയിട്ട് എന്തായി.."
ഖദീജ ആരാഞ്ഞു
പരീക്കുട്ടി പതിയെ ഒന്ന് മന്ദഹസിച്ചു.
കാമുകിയും ഭാര്യയും തമ്മിൽ നീണ്ട വർഷങ്ങളുടെ വഴി ദൂരമുണ്ട്. പ്രണയകാലത്തിൽ ഡാ പരീക്കുട്ടി എന്നു വിളിച്ച പെണ്ണാണ് ഇന്ന് ഇതോക്കി, നിങ്ങൾ, കുട്ടികളുടെ ഉപ്പ , എന്നൊക്കെ വിളിച്ച് അഭിസംബോധനം ചെയ്യുന്നത്. ഇപ്പോൾ ഇച്ചിരി ബഹുമാനമൊക്കെ കൂടിയിട്ടുണ്ട്.
എല്ലാംകൊണ്ടും സൗന്ദര്യം ഭാര്യക്ക് തന്നെയാണ്.
ചിത്രശലഭങ്ങളെ പോലെയാണ് ഭാര്യ. കാമുകിയായിരിക്കുമ്പോൾ ലാർവ കണക്കെ കാണുമ്പോൾ മനോഹരമാണ്. പക്ഷേ അതിൻ്റെ യഥാർത്ഥ ഭംഗി ശലഭങ്ങളായി പരിണമിച്ചാൽ മാത്രമാണ് പ്രകടമാകുന്നത്. അതുപോലെതന്നെയാണ് ഭാര്യയും. പ്രണയിനിയിൽ നിന്ന് അല്ല കാമുകിയിൽ നിന്ന് ഭാര്യയായി പരിണമിച്ചാൽ അതിന് പ്രത്യേക ഭംഗി തന്നെയാണ്.
" പൈസ കയറിയില്ല പെണ്ണേ, നാളെ കയറുമെന്ന് പറഞ്ഞു. നാളെ പുലർച്ചെ ഒന്നു കൂടി പോയി നോക്കാം."
"മ്മ്"
നേരം രാത്രിയുടെ ഉള്ളറകളിലേക്ക് വഴുതി വീണു. നിശാമുല്ല പൂക്കാനൊരുക്കമായി. പതിവുപോലെ പരീക്കുട്ടി ചുമച്ചു ആദ്യാക്ഷരപ്രാശം ചേർത്തെഎഴുതിയ കവിത പോലെ അത് തുടർന്നുകൊണ്ടിരുന്നു.
" ഹ്ക്ഹ് ഹ്ക്ഹ്"
" ഒന്നു പതിയെ ചുമച്ചു കൂടെ, മറ്റുള്ളവർക്കും കിടക്കണം.."
ഇന്ന് അബുവിന്റെ ശബ്ദത്തിന് വീരം കൂടിയ പോലെ അതിൻറെ ഉള്ളറയിൽ എവിടെയോ ഒരു ആജ്ഞാപനത്തിന്റെ ധ്വനി.
പരീക്കുട്ടി ചുമ അടക്കിപ്പിടിച്ചു. ചുണ്ടുകൾ പടർത്തി ഉയർത്തിയ രണ്ടു മതിൽക്കെട്ടുകൾ പരീക്കുട്ടിയുടെ ചുമയെ തടഞ്ഞു നിർത്താൻ ഒരുങ്ങി നിന്നു.
അബുവിന്റെ ശബ്ദത്തിന് ഗംഭീരം കൂടിയതിൽ പിന്നെ പരീക്കുട്ടിയുടെ മോണകളിൽ തിളങ്ങിയ നിഷ്കളങ്കത മങ്ങിയത് പോലെ. ഖദീജക്കും അബുവിന്റെ പ്രവണത തീരെ ദഹിച്ചില്ല. അവർ നാളേക്ക് അവനുവേണ്ടി മൊഴി അസ്ത്രങ്ങൾ ഒരുക്കി തുടങ്ങി.
സമയം കടന്നു പോയി...
ഉദയസൂര്യൻ കുന്നിൻ പുറത്ത് നിന്ന് പതിയെ തലപൊക്കിത്തുടങ്ങി.
" ഖദീജ ഖദീജ, "
" എന്തോ.."
" ഇയ്യ് എൻ്റെ ചെരുപ്പ് കണ്ടോ "
പരീക്കുട്ടി തുടർന്നു.
" ഇവിടെ പടിയിൻമേൽ ഉണ്ടായിരുന്നതാണല്ലോ..! "
" അതവിടെ താഴെയുണ്ട് "
അബുവിന്റെ സ്വരമായിരുന്നത്. അബു തുടർന്നു.
"അതിപ്പോഴും കളയാറായില്ല ബാപ്പ,
കുറെ നാളായില്ലെ അത്.
അതും കട്ടളയോട് ചേർത്തി തന്നെ വെക്കും.."
അബുവിന്റെ വാക്കുകൾക്ക് മുന്നിൽ പരിക്കുട്ടി മൗനംപാലിച്ചു. അയാൾ വള്ളിച്ചെരുപ്പുമെടുത്ത് യാത്ര തുടർന്നു.
ഖദീജക്ക് അബുവിന്റെ ഇന്നലത്തെ പ്രവർത്തി തന്നെ തീരെ ദഹിച്ചില്ല. ഇതും കൂടി ആയപ്പോൾ പെയ്യാൻ ഇടമില്ലാത്ത മഴ മേഘത്തിന് ആളൊഴിഞ്ഞ മരുഭൂമി കിട്ടിയതു പോലെയായി അവൾ തിമിർത്തുതന്നെ പെയ്തു. സ്വരുക്കൂട്ടിവെച്ച മൊഴിഅസ്ത്രങ്ങൾ ഓരോന്നായി തന്നെ പ്രയോഗിച്ചു.
"ആഡാ നിനക്കിപ്പോൾ അദ്ദേഹത്തിന്റെ ചുമയൊന്നും കേൾക്കാൻ പറ്റില്ല. അവൻ ഇന്നലെ പറയാ മറ്റുള്ളവർക്ക് ഉറങ്ങണ്ടേയെന്ന്.
അദ്ദേഹം ഉറക്കം കളഞ്ഞതിന്റെ ഒരു അംശം പോലും നീ കളഞ്ഞിട്ടുണ്ടോ ഡാ.."
ഖദീജ തുടുന്നു.
" രണ്ടു വയസ്സു മുതൽ ആറു വയസ്സുവരെ ദീനം പിടിച്ചു കിടന്നപ്പോൾ ഇതിലും വലിയ ചുമയായിരുന്നു നീ. അന്ന് ഉറക്കം കളഞ്ഞു നിന്നെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടാൻ അതിയാൻ മാത്രം ഉണ്ടായിരുന്നുള്ളൂ.
നിന്നെ ചുമന്നു തഴമ്പിച്ചതിന്റെ പാട് ഇന്നുമുണ്ട് ആ പാവത്തിന്റെ തോളിൽ.. "
ഖദീജ ആർത്തിരുമ്പി തന്നെ പെയ്തു. അബുവിന് മൗനം പാലിക്കുകയല്ലാതെ വേറെ നിർവാഹമില്ലായിരുന്നു.
നേരം സന്ധ്യയായി പരീക്കുട്ടി ഇതുവരെയും വീട്ടിലേക്ക് എത്തിയില്ല.
നിശാമുല്ല തലപൊക്കി തുടങ്ങി. ചെമ്പകമരം പതിയെ നിദ്രയിലേക്ക് വഴുതി വീഴാൻ ഒരുക്കമായി.
ഖദീജയുടെ നെഞ്ചിൽ കനലെരിഞ്ഞു തുടങ്ങിയതുപോലെ. അബുവും സുഹൃത്തുക്കളും കൂടി പരീക്കുട്ടിയെ തിരിഞ്ഞു യാത്ര തുടങ്ങി.
മണിക്കൂർ മൂന്നു കഴിഞ്ഞിട്ടും തിരച്ചിലിന് ഫലം കണ്ടില്ല. പെട്ടെന്നായിരുന്നു അബുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. ഭാര്യയുടെ ആങ്ങളയായിരുന്നു അത്.
" ഹലോ..
അളിയാ,..
ഒരു ചെറിയ പ്രോബ്ലം ഉണ്ട്.."
" എന്തു പറ്റി"
"അളിയനൊന്ന് തെക്ക് മുക്കിലെ മെഡിക്കൽ കോളേജ് വരെ ഒന്നു വരണം.."
അബുവിന്റെ നെഞ്ചിൽ വാനമുട്ടെ പൊന്തി നിൽക്കുന്ന പർവത നിരകൾ ആരോ എടുത്തുവച്ചതുപോലെ, അവൻ ശ്വാസം എടുക്കാൻ പോലും കഴിയാത്ത വിധം പർവതത്തിന്റെ വേരുകൾ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..
ഒട്ടും വൈകാതെ തന്നെ അവൻ ഹോസ്പിറ്റലിലേക്ക് എത്തി. ചുറ്റും കൂടി നിന്നവർ എല്ലാം അവനെ ദയനീയമായി നോക്കുന്നതുപോലെ അവനു തോന്നി. ചലനമറ്റു മൂടി പൊതിഞ്ഞ ഒരു വൃദ്ധന്റെ മൃതശരീരം അവന്റെ മുന്നിലേക്ക് കൊണ്ടുവന്നു.
നിറഞ്ഞ മിഴികളാൽ അബു ആ ഇളം വള്ള നിറത്തിലുള്ള തുണി വൃദ്ധന്റെ മുഖത്തുനിന്ന് എടുത്തുമാറ്റി. തണുത്തുറഞ്ഞു കിടക്കുന്ന പ്രിയപ്പെട്ട പിതാവിൻ്റെ മുഖം കണ്ടു അവൻ്റെ കണ്ണുകൾ ഇരുളിനാഴങ്ങളിലേക്ക് വഴുതി വീണൂ. ഒന്നുറക്കെ കരയാൻ കഴിയാത്ത വിധം അവൻ്റെ മോണകൾ വരണ്ടുണങ്ങി. കാതുകൾക്ക് മുകത പോലെ. ചുറ്റുമുള്ളവരുടെ സ്വരങ്ങൾ ഒന്നും കാതിലേക്ക് പതിഞ്ഞതില്ല. ആൾക്കൂട്ടത്തിൽ നിന്നൊരാൾ പതിയെ അബുവിന്റെ ചാരത്ത് വന്നു.
"സാരമില്ല കുഞ്ഞേ, സമയമായൽ എല്ലാവരും പോവും.."
ആ വൃദ്ധൻ തുടർന്നു.
" ഉപ്പ വണ്ടി വരുന്നത് ശ്രദ്ധിച്ചില്ല. താഴെ വീണ കവർ എടുക്കാൻ പിന്നോട്ട് പോയതാ അപ്പോഴാണ് അപ്പുറത്ത് നിന്ന് വണ്ടി.."
വാക്കുകൾ പൂർത്തീകരിക്കാതെ അയാൾ തൻ്റെ മൊഴികൾക്ക് വിരാമം കുറിച്ചു. അവസാനമായി പരീക്കുട്ടി പിന്തിരിഞ്ഞു നടന്നു കയ്യിലെടുത്ത ആ കവർ വൃദ്ധൻ അബുവിന്റെ കയ്യിൽ കൊടുത്തു.
പരീക്കുട്ടിയുടെ വീട്ടിൽ കർപ്പൂരത്തിന്റെ ഗന്ധം പടർന്നുകയറി. ഖദീജയുടെ രോദനത്തിനു മുന്നിൽചീവീടുകൾ നിശബ്ദരായി. ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് ചതഞ്ഞെരിഞ്ഞ പൂക്കളെ പോലെ വാടിക്കരിഞ്ഞ മുഖവുമായി ഖദീജ തൻ്റെ പ്രാണനാഥന് അന്ത്യചുംബനം നൽകി.
അവരുടെ ഹൃദയത്തിലും കാലം ഓർമ്മകളുടെ എരിയുന്ന കനൽ കോരിയിട്ടു.
എല്ലാം കെട്ടടുങ്ങി.
പരീക്കുട്ടിയെ തങ്ങളുടെ ഓർമ്മകളിൽ തിരഞ്ഞ പലരും പതിയെ പടിയിറങ്ങി. കർപ്പൂരത്തിന്റെ ഗന്ധം വീടിനുള്ളറകളിൽ പതിയെ മറഞ്ഞു തുടങ്ങി.
പ്രിയതമയുടെ മിഴിയിഴകളെ തലോടൻ കഴിയാതെ പരീക്കുട്ടി ഇരുളിനുള്ളറകളിൽ ദീർഘനിദ്രയിലാണ്ടൂ. അവൻ്റെ വാരിയെല്ലിനു മുകളിലൂടെ മണൽകൂനകൾ ആലിംഗനം ചെയ്തു. മൈലാഞ്ചി വേരുകൾ അവൻ്റെ മുടിയിഴകളെ വരിഞ്ഞുമുറുക്കി.
അബു തന്റെ പ്രിയപ്പെട്ട പിതാവ് അവസാനമായി കയ്യിൽ കരുതിയ കവർ പതിയെ തുറന്നു. അതിനുള്ളിൽ അബുവിന്റെ പാകത്തിനൊത്ത ഒരു ചെറിയ ഷർട്ടും, ചെമ്പക പൂക്കളോട് സാമ്യതയുള്ള രണ്ടു കമ്മലുമുണ്ടായിരുന്നു. ഖദീജക്ക് അത് പിടിച്ചുനിൽക്കാൻ കഴിയാത്തതിലും അപ്പുറത്തായിരുന്നു അവളൊരു അപസ്മാര രോഗിയെ പോലെ ബോധരഹിതയായി വീണു.
നേരം സന്ധ്യയായി ഇന്ന് പതിവിലും വിപരീതമായി ചിവീടുകളും നിശാമുല്ലയും ആർക്കൊക്കെ വേണ്ടി കാത്തിരുന്നു. നീണ്ട മൗനത്തിൻ്റെ തിരശ്ശീല വീണു. അവിടം മുകത പടർന്നു കയറി. ഇനിയും പൂക്കാതെ നിശാമുല്ല പരീക്കുട്ടിയുടെ ചുമക്ക് വേണ്ടി കാത്തിരുന്നു.
ഒഴിവാക്കിൽ കുറ്റിക്കാട്ടിനു മറവിൽ രക്തം കലർന്ന നിറവുമായി വള്ളിച്ചെരുപ്പ് ഉറങ്ങാതെ തന്നെ തിരക്കി തിരികെ വരുന്ന തന്റെ യജമാനനെയും കാത്തിരുന്നു.
രാത്രിയുടെ യാമങ്ങളിൽ പടർന്നു കയറിയ മൗനത്തിൻ്റെ തിരശ്ശീലക്കു പിന്നിൽ പതിയെ ചെമ്പകമരം ആദ്യപൂവിതളങ്ങൾ പൊഴിച്ചു..
നിറയെ ചെമ്പക പൂക്കൾക്കിടയിൽ പറുദീസയിൽ നിന്ന് പരീക്കുട്ടി പിന്നെയും ചുമച്ചു
"..ഹ്ക്ഹ് ഹ്ക്ഹ്.."
അകൽമഷ
No comments:
Post a Comment